ധാക്ക: ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി കൊലപ്പെടുത്തി. റാണാ പ്രതാപ് (45) എന്നയാളെയാണ് തിങ്കളാഴ്ച വൈകുന്നേരം ജഷോർ ജില്ലയിലെ ഗ്രാമത്തിൽ വെടിവച്ച് കൊലപ്പെടുത്തിയത്.
മൂന്നാഴ്ചയ്ക്കിടെ ബംഗ്ലദേശിൽ കൊല്ലപ്പെടുന്ന നാലാമത്തെ ഹിന്ദു മതസ്ഥനാണ് റാണാ പ്രതാപ്. അരൂവ ഗ്രാമത്തിലാണ് റാണാ പ്രതാപിന്റെ വീട്. തിങ്കളാഴ്ച വൈകുന്നേരം 5.45ഓടെ അജ്ഞാതരായ ചിലർ റാണാ പ്രതാപിന് നേരെ വെടിവയ്ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒന്നിലേറെ തവണ വെടിയേറ്റ ഇയാൾ സ്ഥലത്തു തന്നെ മരിച്ചുവീണു. സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്.
ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾക്കെതിരെ ബംഗ്ലാദേശിൽ അതിക്രമം രൂക്ഷമാകുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും കൊലപാതകം.